കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കും റേഡിയോ കോളർ ഘടിപ്പിക്കുന്നു. നമീബിയയിൽ നിന്ന് പുതുതായി വരുന്ന ചീറ്റകളെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടെത്താനാണ് റേഡിയോ കോളറുകൾ ഘടിപ്പിച്ചിക്കുന്നത്. ഡെറാഡൂണിലെ വേൾഡ് ലെഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെ 10 പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കുമാണ് റേഡിയോ കോളറുകൾ ഘടിപ്പിക്കുക. കഴിഞ്ഞ മാസം നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ചീറ്റകളുള്ള രാജ്യം കൂടിയാണ് നമീബിയ. കരാർ പ്രകാരം 10 ചീറ്റകളെ എത്തിക്കും. ഇവ ഈ മാസം 15ന് എത്തും. 1952-ൽ ചീറ്റകളെ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു. അനിയന്ത്രിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ തകർച്ചയും അവയുടെ വംശനാശത്തിനുള്ള കാരണങ്ങളിൽ ഒന്നായി മാറി.

കുനോ ഉദ്യാനത്തിൽ എത്തുന്ന അതിഥിചീറ്റകളോട് ഇപ്പോൾ അവിടെയുള്ള മൃ​ഗങ്ങളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ട്. റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ ഇവയെ കൃത്യമായി നിരീക്ഷിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.