യുവതിയുടെ വയറ്റിൽ പഞ്ഞിക്കെട്ട്; ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞിക്കെട്ട് ഉപേക്ഷിച്ചെന്ന് പരാതി. നീർവീക്കവും വേദനയും വഷളായതോടെ ആശുപത്രി അധികൃതർ വീണ്ടും തുന്നിച്ചേർത്തു. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിക്ക് പ്രസവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ആശുപത്രി വിടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, കുടുംബത്തിന്‍റെ ആരോപണം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിഷേധിച്ചു.

ചമ്പക്കുളം നടുഭാഗം സ്വദേശിനി ലക്ഷ്മിയുടെ സിസേറിയൻ കഴിഞ്ഞ മാസം 18നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. ആദ്യ പ്രസവമായിരുന്നു. നാലാം ദിവസം ലക്ഷ്മിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ പിറ്റേന്ന് രാവിലെ, തുന്നിച്ചേർത്ത ഭാഗത്ത് നിന്ന് പഴുപ്പ് ഒഴുകാൻ തുടങ്ങി. അതേ ദിവസം തന്നെ ആശുപത്രിയിൽ തിരിച്ചെത്തി, വയറ്റിൽ പഞ്ഞിക്കെട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അധികൃതർ വിസമ്മതിക്കുകയാണുണ്ടായത്. 

ഈ മാസം ആറിന്, ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന വിവാദം തുടങ്ങിയ ദിവസം, ലക്ഷ്മിയുടെ വയര്‍ വീണ്ടും തുന്നിക്കെട്ടണമെന്ന് ഡോക്ടര്‍മാർ നിർദ്ദേശിച്ചു. രണ്ട് സ്റ്റിച്ച് മാത്രം ഇട്ടാല്‍ മതിയെന്നാണ് പറഞ്ഞതെങ്കിലും മുഴുവനും വീണ്ടും തുന്നിക്കെട്ടുകയാണുണ്ടായത്. ഐസിയുവിലായിരുന്ന ലക്ഷ്മിയെ ഇന്നലെ രാവിലെയാണ് വാർഡിലേക്ക് മാറ്റിയത്.