ബിജെപിയില്‍ ചേരാൻ 25 കോടി ഓഫര്‍ ലഭിച്ചെന്ന് എഎപി നേതാക്കൾ

ന്യൂഡല്‍ഹി: എഎപി സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് ബിജെപി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി മുതിർന്ന എഎപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നുകിൽ 20 കോടി രൂപ വാങ്ങി ബിജെപിയിൽ ചേരുകയോ അല്ലെങ്കിൽ സിബിഐ കേസ് നേരിടുകയോ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആം ആദ്മി പാർട്ടി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.

മനീഷ് സിസോദിയയെ മറ്റൊരു ഷിൻഡെ ആക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ അത് എഎപി പരാജയപ്പെടുത്തിയെന്ന് നേതാക്കൾ പറഞ്ഞു.

ബിജെപി നേതാക്കളുമായി സൗഹൃദം പുലർത്തുന്ന എംഎൽഎമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോമനാഥ് ഭാരതി, കുൽദീപ് കുമാർ എന്നിവരുമായി നേതാക്കൾ ബന്ധപ്പെട്ടിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. താൻ ബിജെപിയിൽ ചേർന്നാൽ തനിക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും മറ്റ് എംഎൽഎമാരെ ഒപ്പം കൂട്ടുകയാണെങ്കിൽ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും സഞ്ജയ് സിംഗ് പറഞ്ഞു.