ബിജെപിക്കെതിരെ 3500 രാവണക്കോലങ്ങൾ കത്തിച്ച് പ്രതിഷേധിക്കാൻ എഎപി

ന്യൂ ഡൽഹി: ബിജെപി ഭരണസമിതിയുടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണത്തിനെതിരെ സമരവുമായി ആംആദ്മി പാർട്ടി. ചൊവ്വാഴ്ച നഗരത്തിലെ 3,500 ലധികം കേന്ദ്രങ്ങളിൽ ചവറുകൊണ്ട് നിർമ്മിച്ച രാവണന്‍റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ പറഞ്ഞു.

മാലിന്യ സംസ്കരണത്തിലും ശുചിത്വത്തിലും ഡൽഹി നഗരം പിന്നോട്ട് പോകുന്നത് വലിയ നാണക്കേടാണെന്ന് എഎപി കൗൺസിലർ ദുർഗേഷ് പഥക് പറഞ്ഞു. അതേസമയം, എഎപിയുടെ പ്രതിഷേധത്തെ ബിജെപി വിമർശിച്ചു. മാലിന്യത്തിൽ നിന്ന് രാവണന്‍റെ കോലം ഉണ്ടാക്കുന്നത് ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നും രാവണൻ ശിവഭക്തനാണെന്നും ബിജെപി വക്താവ് ശങ്കർ കപൂർ പറഞ്ഞു.

അടുത്തിടെ പുറത്തിറക്കിയ ഒരു സർവേ റിപ്പോർട്ടിൽ ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  ഇൻഡോർ തുടർച്ചയായി ആറാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ശുചിത്വത്തിനൊപ്പം, പണം സമ്പാദിക്കാനും കഴിയുമെന്ന് ഇൻഡോർ മോഡൽ കാണിച്ച് തരുന്നു. 1900 ടൺ നഗര മാലിന്യങ്ങളിൽ നിന്ന് ദിനം പ്രതി കോടികളാണ് ഉണ്ടാക്കുന്നത്. നഗരത്തിൽ ഓടുന്ന ബസുകളിൽ ഉപയോഗിക്കാനുള്ള ഇന്ധനവും ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്നതാണ്. കേന്ദ്ര സർക്കാർ നടത്തിയ വാർഷിക ശുചിത്വ സർവേയിലാണ് ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ തിരഞ്ഞെടുത്തത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

നനഞ്ഞതും അല്ലാത്തതുമായ മാലിന്യങ്ങൾ വേർതിരിച്ചാണ് സംസ്കരണം നടത്തുന്നത്. ഇതിനായി, മാലിന്യം ശേഖരിക്കുന്നിടത്തുതന്നെ ആറ് രീതിയിൽ ഇത് വേര്‍തിരിക്കപ്പെടുന്നു. മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇൻഡോറിലെ ജനസംഖ്യ 35 ലക്ഷമാണ്. സംസ്ഥാനത്തിന്‍റെ വ്യാവസായിക തലസ്ഥാനം കൂടിയാണിത്.  ഈ നഗരം പ്രതിദിനം 1,200 ടൺ ഈർപ്പമില്ലാത്ത മാലിന്യവും 700 ടൺ ഈർപ്പമുള്ള മാലിന്യവും ഉൽപ്പാദിപ്പിക്കുന്നു. പക്ഷേ ചവറുകൂനകൾ ഇല്ലാത്ത നഗരമാണെന്നാണ് കണക്കാക്കപ്പെടുന്നത്.