ഹിമാചല്‍ മുഖ്യമന്ത്രി ആരാകണമെന്ന അവസാനതീരുമാനം പ്രിയങ്കയുടേതെന്ന് റിപ്പോര്‍ട്ടുകള്‍

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനം എടുത്തേക്കും. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

40 സീറ്റുകൾ നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഹിമാചൽ കോണ്‍ഗ്രസിൽ തർക്കം നടക്കുകയാണ്. ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രതിഭ സിംഗ്, മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, മുൻ സംസ്ഥാന അധ്യക്ഷൻ സുഖ്വീന്ദർ സുഖു എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം വെള്ളിയാഴ്ച ഷിംലയിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം പാസാക്കി. ആരാകും മുഖ്യമന്ത്രിയെന്നത് സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.