നിരവധി കേസുകളിൽ പ്രതി; ഇൻസ്പെക്ടർ സുനുവിന് വീണ്ടും നോട്ടീസ് നല്‍കി ഡിജിപി

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയാണ് നോട്ടീസ് നൽകിയത്. നേരിട്ട് ഹാജരാകാനുള്ള നോട്ടീസ് പിരിച്ചുവിടൽ നടപടികളുടെ തുടർച്ചയാണ്.

പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ്. ദളിത് യുവതിയെ ബലാത്സംഗം ചെയ്തതടക്കം 15 തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആർ സുനു. പിരിച്ചു വിടാതിരിക്കാൻ കാരണം വിശദീകരിക്കാൻ ഡി.ജി.പി നേരത്തെ നോട്ടീസ് നൽകിയിരുന്നു.

നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ നടപടിയുമായി ഡി.ജി.പിക്ക് മുന്നോട്ട് പോകാമെന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 31ന് സുനു മറുപടി നൽകിയത്.