എകെജി സെന്റര്‍ ആക്രമിച്ച പ്രതി ഇരുട്ടിൽ; മീമുകള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം എ.കെ.ജി സെന്‍ററിൽ പടക്കമെറിഞ്ഞ കേസിൽ 50 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെ പ്രതിപക്ഷം വിമർശിക്കുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും ട്രോളുകൾക്ക് ഒരു പഞ്ഞവുമില്ല. പ്രതിയെ പിടികൂടാൻ കഴിയാത്തതിന് പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പരിഹസിക്കുന്ന ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ, മികച്ച മീമുകൾക്ക് സമ്മാനങ്ങളും ഒരു ഫേസ്ബുക്ക് പേജ് പ്രഖ്യാപിച്ചു.
‘ഡെയിലി അപ്‌ഡേറ്റ്‌സ് ഓണ്‍ എകെജി സെന്റര്‍ ക്രാക്കര്‍ കേസ്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് മത്സരം പ്രഖ്യാപിച്ചത്. കിട്ടിയില്ല എന്ന പേരിൽ ഒരു മീം സൃഷ്ടിക്കാനാണ് ഫേസ്ബുക്ക് പേജ് ആവശ്യപ്പെടുന്നത്. മൂന്ന് വിജയികൾക്ക് ക്യാഷ് അവാർഡുകളും പേജ് പ്രഖ്യാപിക്കുന്നു. ഇടത് അനുഭാവികൾ പേജിന്‍റെ പരിഹാസത്തെ വിമർശിച്ചു രംഗത്തെത്തി. എ.കെ.ജി സെന്‍റർ ആക്രമണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ഇരുട്ടിൽ തപ്പുകയാണ്. എകെജി സെന്‍റർ ആക്രമണക്കേസിൽ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഒരു തുമ്പും ലഭിക്കാത്തതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ ഒരു ചുവട് പോലും മുന്നോട്ടുപോകാന്‍ ക്രൈംബ്രാഞ്ചിന് കഴിയുന്നില്ല.