പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; ദില്ലിയിൽ നിരോധനാജ്ഞ

ന്യൂഡൽഹി: രാജ്യത്തുടനീളം പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനയും ഭീകരവിരുദ്ധ സ്ക്വാഡുകളും റെയ്ഡ് നടത്തി. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് രണ്ടാം ഘട്ട റെയ്ഡ് സംസ്ഥാനങ്ങളിൽ നടന്നത്. ഡൽഹിയിൽ 30 പേരെ പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും കസ്റ്റഡിയിലെടുത്തു. ഷഹീൻ ബാഗ്, നിസാമുദ്ദീൻ, രോഹിണി, ജാമിയ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. അർദ്ധസൈനിക വിഭാഗങ്ങൾ ഈ പ്രദേശങ്ങളിൽ റൂട്ട് മാർച്ചുകൾ നടത്തി. പിന്നീട് നിരോധനാജ്ഞയും ഏർപ്പെടുത്തി. 

മധ്യപ്രദേശിൽ എട്ട് ജില്ലകളിൽ നിന്നായി 21 പേരെ അറസ്റ്റ് ചെയ്തു. ആദ്യഘട്ടത്തിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരുടെ വിവരങ്ങൾ ലഭിച്ചതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അസമിലെ താഴ്ന്ന ജില്ലകളിൽ തിങ്കളാഴ്ച പുലർച്ചെയാണ് പോപ്പുലർ ഫ്രണ്ടിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് 25 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. യുപിയിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) എടിഎസും ചേർന്നാണ് റെയ്ഡ് നടത്തിയത്.