വയോധികയ്ക്ക് വാർധക്യകാല പെൻഷൻ നഷ്ടപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരു വർഷം വൈകിയതിനെ തുടർന്ന് 84 കാരിക്ക് വാർദ്ധക്യകാല പെൻഷൻ നഷ്ടപ്പെട്ട സംഭവത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. ഇക്കാര്യം നേരിട്ട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും പരാതിക്കാരനെ അറിയിക്കാനും കമ്മിഷൻ പഞ്ചായത്ത് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

വെള്ളറട സ്വദേശി പി.എ സുഭാഷ് ബോസ് നൽകിയ പരാതിയിലാണ് നടപടി. 2020 നവംബർ നാലിന് പരാതിക്കാരിയുടെ അമ്മ ജെ പുഷ്പാഭായി വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ചിരുന്നു. 2021 ഡിസംബർ 14 ന് പഞ്ചായത്ത് സെക്രട്ടറി സർട്ടിഫിക്കറ്റ് തയ്യാറാക്കി ഓഫീസിൽ സൂക്ഷിച്ച വിവരം കമ്മിഷനെ അറിയിച്ചു. എന്നാൽ, അപേക്ഷകൻ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നുല്ല. തുടർന്ന് വിവരാവകാശ നിയമപ്രകാരം പരാതിക്കാരി പഞ്ചായത്തിൽ അപേക്ഷ നൽകിതിനു പിന്നാലെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.