അശ്ലീല ഒടിടിക്ക് എതിരായ നടന്‍റെ പരാതി; അശ്ലീല ഉള്ളടക്കമുള്ള സീരീസ് എന്ന് കരാറിലില്ല

തിരുവനന്തപുരം: അശ്ലീല ഒ.ടി.ടി.ക്കെതിരായ നടന്‍റെ പരാതിയെ തുടർന്ന് പ്രൊഡക്ഷൻ ഹൗസുമായി താരം ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. സിനിമയെ ബാധിക്കുന്ന രീതിയിൽ ഇടപെടലുണ്ടായാൽ നിർമ്മാണച്ചെലവ് പൂർണ്ണമായും ഈടാക്കുമെന്നും കരാറിൽ പറയുന്നു. ഒക്ടോബർ ഒന്നിനാണ് പരാതിക്കാരൻ കരാർ ഒപ്പിട്ടത്.

അതേസമയം, വിവാദ ഒടിടി പ്ലാറ്റ്ഫോം വെബ് സീരീസിന്‍റെ ലൊക്കേഷൻ വീഡിയോ പുറത്തുവിട്ടു. പരാതിക്കാരൻ വീഡിയോ ഷൂട്ടുമായി സഹകരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 10,000 രൂപയാണ് നടന് ദൈനംദിന ശമ്പളം. വെങ്ങാനൂർ സ്വദേശിയായ നടന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംവിധായികയ്ക്ക് എതിരെയും എസ്മ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിനെതിരെയും വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കരാർ ലംഘിച്ച് നഗ്നനായി അഭിനയിക്കാൻ നിർബന്ധിച്ചെന്ന പരാതിയിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. 

സംവിധായികയും ഒടിടി പ്ലാറ്റ്ഫോം അധികൃതരും പറയുന്നതനുസരിച്ച്, 90 ശതമാനം നഗ്നനായി അഭിനയിക്കാമെന്ന് കരാറുണ്ട്. ഒപ്പിട്ട ശേഷമാണ് ഇതൊരു അശ്ലീല പരമ്പരയാണെന്ന് പ്രഖ്യാപിച്ചത്. തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും അഭിനയിക്കാൻ നിർബന്ധിച്ചുവെന്നും നടൻ ആരോപിക്കുന്നു.