നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു.

22നാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് വരണമെന്ന് ആവശ്യപ്പെട്ട് മരട് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. ഇന്ന് പ്രാഥമിക മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

കൊച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായകമായേക്കും.  എന്നാൽ താൻ മാധ്യമപ്രവർത്തകയെ അപമാനിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. “എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല” അദ്ദേഹം പറഞ്ഞു.