നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അപ്പീൽ വെള്ളിയാഴ്ച പരി​ഗണിക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത നൽകിയ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. വിചാരണക്കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

വിചാരണക്കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് തള്ളിയത്. എട്ടാം പ്രതി ദിലീപിന് വിചാരണക്കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച ശബ്ദരേഖകളിൽ
ഇതിന് തെളിവുണ്ടെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്.

ജസ്റ്റിസ് ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്ന് ആശങ്കയുണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.