നടിയെ ആക്രമിച്ച കേസ്: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്‍റെയും അതിജീവിതയുടെയും ഹർജികൾ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യവും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷനും അതിജീവിതയും നൽകിയ ഹർജികളിൽ ജഡ്ജി ഹണി എം.വർഗീസാണ് വാദങ്ങൾ കേൾക്കുന്നത്. കേസ് നടത്താൻ സി.ബി.ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തിരുന്നുവെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജിയിൽ കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് രേഖകൾ സി.ബി.ഐ കോടതിയിലേക്ക് തിരിച്ചയക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. പ്രതികളുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.