നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളിൽ ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന് വ്യാഴാഴ്ച വരെ സമയം നൽകി.

വിചാരണക്കോടതി മാറ്റണമെന്നും, വിചാരണ സ്റ്റേ ചെയ്യണമെന്നുമുള്ള അതിജീവിതയുടെ ആവശ്യങ്ങളിൽ അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി വാദം കേട്ടത്. മുതിർന്ന അഭിഭാഷകരെ മാത്രമാണ് കോടതിമുറിയിൽ പ്രവേശിപ്പിച്ചത്. കോടതിക്ക് പുറത്ത് കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

മുദ്രവച്ച കവറിൽ കൈമാറാമെന്ന് സർക്കാർ ഉറപ്പ് നൽകി. ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന്റെ അഭിഭാഷകൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വ്യാഴാഴ്ച വരെ സമയം നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി. അതിജീവിത നേരത്തെ തന്നെ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.