നടിയെ ആക്രമിച്ച കേസ്; വിചാരണയില്‍ തൃപ്തയല്ലെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെ അതിജീവിത. നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന വിചാരണയിൽ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. ഈ മാസം രണ്ടാം തീയതിയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് (ജുഡീഷ്യൽ) അതിജീവിത അപേക്ഷ നൽകിയത്.

നീതി നടപ്പാകുമെന്ന് ഞാൻ കരുതുന്നില്ല.
നിലവിൽ വനിതാ ജഡ്ജിയുടെ കീഴിൽ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് വളരെ വേദനാജനകമായ കാര്യമാണെന്നും അവർ പറഞ്ഞു.