നടിയെ ആക്രമിച്ച കേസ്; അനുബന്ധകുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണ സംഘം ഇന്ന് അനുബന്ധ കുറ്റപത്രം സമർപ്പിക്കും. 1500 പേജുള്ള കുറ്റപത്രത്തിൽ 138 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളും രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ അടുത്ത സുഹൃത്തായ ജി ശരത്തിനെ പുതിയ പ്രതിയാക്കി. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റവും ചുമത്തിയിട്ടുണ്ട്. തുടർ അന്വേഷണത്തിന്‍റെ ഭാഗമായി, കണ്ടെത്തിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യത്തിലെ മാറ്റം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനായിട്ടില്ല.

എന്നാൽ, പലരുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്. കേസിന്റെ വിചാരണ പകുതിയിലധികം പിന്നിട്ടപ്പോഴാണ്, ദിലീപിന്‍റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ കഴിഞ്ഞ വർഷം ഡിസംബർ 25ന് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. ബാലചന്ദ്രകുമാർ ചില ശബ്ദരേഖാ തെളിവുകളും കൈമാറി. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയത്.