തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് തുടരാമെന്ന് സുപ്രീംകോടതി

ഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാരും ട്രേഡ് യൂണിയനുകളും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് അദാനിക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളത്തിന്‍റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം തൽക്കാലം തീർപ്പാക്കുന്നില്ലെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സർക്കാർ പൂർത്തിയാക്കിയതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ടെൻഡർ പ്രക്രിയയുമായി സഹകരിച്ച ശേഷം പിന്നീട് അത് തെറ്റാണെന്ന് പറയുന്നതും നീതീകരിക്കാനാവില്ല. ഒരു വിമാനത്താവളത്തിന്‍റെ ലാഭം മറ്റൊരു വിമാനത്താവളത്തിനായി ഉപയോഗിക്കാൻ കഴിയില്ലെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.