വിഴിഞ്ഞം തുറമുഖത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെച്ചൊല്ലിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമ്പോൾ വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നുമാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ച് തീരദേശ മണ്ണൊലിപ്പിനെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

സമരം അവസാനിപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരക്കാർ ഉന്നയിച്ച 7 ആവശ്യങ്ങളിൽ 5 എണ്ണം തത്വത്തിൽ അംഗീകരിച്ചതായി സർക്കാർ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഉപസമിതിക്കു സാധിച്ചില്ല.