വിഴിഞ്ഞം നിർമാണം പുനരാരംഭിക്കാന്‍ അദാനി; സ്ഥലത്ത് പ്രതിഷേധവും കല്ലേറും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് സർക്കാരിന് കത്തയച്ചു. പദ്ധതിയെ എതിർത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിനു നേരെ ആക്രമണമുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ സമരവും അപ്പീലുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാരും നിർമ്മാണത്തെ പിന്തുണയ്ക്കുന്നവരും തമ്മിൽ കല്ലേറുണ്ടായി.

തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം മൂന്ന് മാസമായി സ്തംഭിച്ചിരിക്കുകയാണ്. തുറമുഖ നിർമ്മാണത്തിന് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അദാനി ഗ്രൂപ്പിന്‍റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചെന്ന വാർത്ത പുറത്തുവന്നതോടെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രധാന ഗേറ്റിന് മുന്നിൽ കല്ലുകളുമായി വന്ന വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു.

നിലത്ത് കിടന്നാണ് പ്രതിഷേധക്കാർ പ്രതിഷേധിച്ചത്. സമര പന്തൽ പൊളിക്കണമെന്നും നിർമ്മാണത്തിന് തടസം പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പ്രതിഷേധക്കാർ ലോറികൾക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചതോടെ ലോറികൾക്ക് ചുറ്റും പൊലീസ് സുരക്ഷയൊരുക്കി. പ്രതിഷേധക്കാർ പൊലീസ് വലയം മറികടന്ന് ലോറികളിൽ കയറി പ്രതിഷേധിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ നിരവധി തവണ സംഘർഷമുണ്ടായി.