അധിക സാമ്പത്തികബാധ്യത; കാര്‍ഷിക സര്‍വകലാശാല മുന്‍ വി.സിക്കെതിരെ ധനവകുപ്പിൻ്റെ അന്വേഷണം

തൃശ്ശൂര്‍: അച്ചടക്ക നടപടിയുടെ പേരിൽ ജീവനക്കാരെ തരംതാഴ്ത്തി കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് അധികബാധ്യതയുണ്ടായെന്ന പരാതിയിൽ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇക്കാര്യം അന്വേഷിക്കാൻ സംസ്ഥാന ധനവകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒക്ടോബർ 7ന് വിരമിച്ച വൈസ് ചാൻസലർ, ആർ.ചന്ദ്രബാബു ആണ് അന്വേഷണം നേരിടുന്നത്.

കേന്ദ്ര ഏജൻസിയായ ഐസിഎആർ ആണ് കാർഷിക സർവകലാശാലകളിലെ പ്രോജക്ട് പ്രൊഫസർ തസ്തികയിലേക്ക് ശമ്പളം നൽകുന്നത്. 4 പ്രൊഫസർമാരെയാണ് അസിസ്റ്റന്‍റ് പ്രൊഫസർമാരായി നിയമിച്ചത്.

ഇതോടെ ഇവർക്ക് ശമ്പളം നൽകാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഐസിഎആർ ഒഴിവായി. പകരം ശമ്പളം സംസ്ഥാന സർക്കാർ നൽകുകയും ചെയ്തു. പ്രതിമാസം 4 ലക്ഷത്തോളം രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിനുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണവുമായി ധനവകുപ്പ് രംഗത്തെത്തിയത്.