മറയൂരിലെ ആദിവാസി യുവാവിന്റെ കൊലപാതകം;ഒളിവില്‍ പോയ ബന്ധു പിടിയില്‍

ഇടുക്കി: മറയൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. മറയൂർ തീർത്ഥമല കുടിയിൽ രമേശിനെ (27) കൊലപ്പെടുത്തിയ കേസിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ സമീപത്തെ വനമേഖലയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് ബന്ധുവായ രമേശിനെ സുരേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രമേശിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, അതേ കമ്പിവടി വായിൽ കുത്തിക്കയറ്റി ശരീരം വികൃതമാക്കുകയും ചെയ്തു.

സ്വത്ത് തർക്കമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേർക്കും കമ്പിളിപ്പാറയിൽ ഭൂമിയുണ്ട്. സുരേഷിന്‍റെ ഭൂമിക്ക് രമേശ് അവകാശവാദമുന്നയിച്ചതാണ് തർക്കത്തിന് കാരണമായത്.