കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: പക്ഷിപ്പനിക്ക് ശേഷം ആഫ്രിക്കൻ പന്നിപ്പനി സംസ്ഥാനത്ത് ഭീഷണിയായി മാറിയിരിക്കുകയാണ്. കോട്ടയം മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന നിരോധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

മീനച്ചിൽ ഗ്രാമപ്പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള പന്നിയിറച്ചി വിതരണവും അത് വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പന്നികൾ, പന്നിയിറച്ചി, കാലിത്തീറ്റ എന്നിവ ഇവിടെ നിന്ന് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് കടത്തുന്നതും മറ്റിടങ്ങളിൽ നിന്ന് ദുരിതബാധിത പ്രദേശത്തേക്ക് കൊണ്ടുവരുന്നതും നിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

പന്നി ഫാമിലും പന്നിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലും എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ഉൻമൂലനം ചെയ്യാനും സംസ്കരിക്കാനും നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്ന് പന്നികളെ കഴിഞ്ഞ രണ്ട് മാസത്തിനിടെ മറ്റ് ഫാമുകളിലേക്ക് കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ്മ സേന രൂപീകരിച്ചു.