ഡല്‍ഹിയിൽ വായു മലിനീകരണത്തിന് പിന്നാലെ ജലമലിനീകരണവും

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിന് ശേഷം, ജല മലിനീകരണം ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. യമുനാ നദിയിലെ മലിനീകരണം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യമുനാ നദിയിലെ നോയിഡ പ്രദേശത്ത് മാലിന്യങ്ങളുടെ അളവ് കുത്തനെ ഉയരുകയാണ്. ഇതോടെ പ്രധാനമന്ത്രി മത്സ്യ സംമ്പാദ് യോജനയുടെ ഭാഗമായി നടത്താനിരുന്ന നദിയിലെ മത്സ്യനിക്ഷേപം അധികൃതർ റദ്ദാക്കി. പകരം, ഈ മത്സ്യങ്ങൾ ഗംഗാ നദിയുടെ ഹാപൂർ പ്രദേശത്ത് നിക്ഷേപിക്കും. രോഹു, കട്ല തുടങ്ങിയ മത്സ്യങ്ങളാണ് നിക്ഷേപിക്കുക.

യമുനാ നദിയുടെ ചില പ്രദേശങ്ങളിൽ ഓക്സിജന്‍റെ അളവ് വളരെ കുറവാണ്. 2020 നവംബറിലെ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) റിപ്പോർട്ടും ഇത് ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, മത്സ്യങ്ങൾ കൂട്ടത്തോടെ മരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ശുചീകരിക്കാത്ത ഗാർഹിക മലിനജലം പ്രധാന വില്ലനായി കണക്കാക്കപ്പെടുന്നു.

നോയിഡയിലെ 22 കിലോമീറ്റർ ദൈർഘ്യമുള്ള ജലാശയം യമുനാ നദിയുടെ മൊത്തം 3 ശതമാനമാണ്, പക്ഷേ ഈ പ്രദേശത്ത് മലിനീകരണം കൂടുതലാണ്. നിലവിൽ ഡൽഹിയിലെ ശുദ്ധീകരിക്കാത്ത മലിനജലത്തിന്‍റെ 29 ശതമാനവും ഈ നദിയിലേക്കാണ് പുറന്തള്ളുന്നത്. നദിയിലെത്തുന്ന ഫീഷ്യല്‍ കോളിഫേം മുഴുവൻ മത്സ്യസമ്പത്തിനും ഭീഷണിയാണ്. വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജന്‍റുകളും നദിയിലെ ഫോസ്ഫേറ്റിന്‍റെ അളവ് ഉയർത്തും.