കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും നിയമന വിവാദം

തേഞ്ഞിപ്പലം: കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങളും വിവാദങ്ങളുടെ നടുവിൽ. കാലിക്കറ്റിൽ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും ആരോപണങ്ങളും ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാജേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയതിനെതിരെ പരാതി നൽകിയത് ജോസഫ് സ്കറിയയാണ്.

11ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ജോസഫ് സ്കറിയയെ നിയമിക്കാനുള്ള തീരുമാനം വി.സി കൈക്കൊണ്ടത്. എന്നാൽ ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു. ജോസഫ് സ്കറിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നും നിയമനത്തിനുള്ള ഇന്‍റർവ്യൂ ബോർഡിൽ ക്രമക്കേട് നടന്നതായും പരാതി ഉയർന്നു.

അപേക്ഷകരിൽ ഒരാളായ ഡോ.സി.ജെ ജോർജാണ് അനധികൃത നിയമന നടപടികൾ ചൂണ്ടിക്കാണിച്ച് പരാതിയുമായി രംഗത്തെത്തിയത്. സ്‌ക്രീനിങ് കമ്മിറ്റി പ്രബന്ധങ്ങള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോ. സി.ജെ. ജോര്‍ജ് അഭിമുഖത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാൽ, ജോർജിന് ആവശ്യമായ ഗവേഷണ ജേണലുകൾ ഇല്ലെന്ന് വാദിച്ച് ഇന്‍റർവ്യൂ ബോർഡ് ജോർജിനെ അഭിമുഖത്തിൽ നിന്ന് പുറത്താക്കി. നിയമന പ്രക്രിയയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകി.