എകെജി സെന്‍റര്‍ ആക്രമണ കേസില്‍ വിമർശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളതെന്ന് എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ കെ.സുധാകരൻ. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളുടെ പേര് പറയാൻ പോലും സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഇവിടത്തെ ജനങ്ങള്‍ വിഡ്ഡികളാണെന്നാണോ സി.പി.എം കരുതുന്നതെന്നും കെ.സുധാകരൻ ചോദിച്ചു.

എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത് പെട്ടിക്കട നടത്തുന്ന സി.പി.എം അനുഭാവി ദൃക്സാക്ഷിയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു കൗണ്‍സിലറുടെ പേരാണ് അന്ന് അയാള്‍ പറഞ്ഞിരുന്നത്. ഇപ്പോൾ കൗൺസിലർ ഇല്ല, പെട്ടിക്കടക്കാരനുമില്ല. കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോൾ പറയുന്നത്. സി.പി.എമ്മിനോടും ഇടത് സർക്കാരിനോടും പറയാനുള്ളത് ഇതൊരു വെള്ളരിക്ക പട്ടണമല്ല എന്നാണ്. വെള്ളരിക്ക പട്ടണം പോലെ പോലീസിനെ കൊണ്ടുപോകാൻ ശ്രമിച്ചാൽ അത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കാത്ത കള്ളമാണ് പറയുന്നത്. ഈ നാട്ടിലെ ജനങ്ങൾക്കും സമൂഹത്തിനും വിദ്യാഭ്യാസവും സംസ്കാരവുമുണ്ട്. ഒരു കള്ളത്തരം ശെരിയാക്കാൻ നിയമം കാറ്റിൽ പറത്തുന്ന ഒരു സർക്കാരിനെ എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.