എ.കെ.ജി സെന്‍റർ ആക്രമണം; ജിതിന്‍റെ ജാമ്യാപേക്ഷയിൽ വിധി 29 ന്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി 29ന് വിധി പറയും. ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിലേക്ക് എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള ഒരു ചെറിയ സ്ഫോടനത്തിൽ നിന്നാണ് നൂറുകണക്കിന് ജീവനുകൾ അപഹരിച്ച പുറ്റിങ്ങലിലെ ദുരന്തം സംഭവിച്ചത്. അത്രയും വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തതെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ഭരണകക്ഷിയിലെ പ്രധാന കക്ഷി നൽകിയ പരാതിയിൽ ഒരു ഡ്രൈവർ മാത്രമായ ജിതിൻ എങ്ങനെയാണ് സാക്ഷികളെ സ്വാധീനിക്കുകയെന്നും പ്രതിഭാഗം ചോദിച്ചു. 180 സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് പ്രതിയുടെ മുഖം തിരിച്ചറിയാത്തതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്നലെയാണ് ജിതിനെ കോടതിയിൽ ഹാജരാക്കിയത്. ജിതിനെ ഈ മാസം ആറ് വരെ റിമാൻഡ് ചെയ്തു. ജിതിനെതിരെ തെളിവുകൾ ലഭിച്ചതിനാൽ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല. എകെജി സെന്‍റർ ആക്രമണത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനിരിക്കുന്നതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. നാല് ദിവസം കസ്റ്റഡിയിൽ എടുത്തിട്ടും നിർണായക തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ നിലപാട്.