ഇ.പി ജയരാജനെതിരായ ആരോപണം അതീവ​ ഗൗരവമുള്ളത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയായിരിക്കെ ജയരാജൻ തന്‍റെ പദവി ദുരുപയോഗം ചെയ്തുവെന്ന് ഈ ആരോപണത്തിൽ നിന്ന് വ്യക്തമാണ്. മുതിർന്ന പാർട്ടി നേതാവുന്നയിച്ച ആരോപണമായതിനാൽ വിഷയം അതീവ ഗൗരവമാണ്.

പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന സ്ഥിരം പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ആരോപണം ഉയർന്ന് രണ്ട് ദിവസമായിട്ടും പാർട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. എപ്പോഴും മാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്‍റെ നിശബ്ദത ദുരൂഹത വർദ്ധിപ്പിക്കുന്നു. 

സി.പി.എം പാർട്ടി ഇന്ന് തകർന്ന അവസ്ഥയിലാണ്. അഴിമതിയും കെടുകാര്യസ്ഥതയും അതിന്‍റെ പാരമ്യത്തിലെത്തി. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും സംശയത്തിന്‍റെ നിഴലിലായതോടെ അഴിമതിക്കെതിരായ നടപടി വെറുമൊരു ജലരേഖയായി മാറിയെന്നും ചെന്നിത്തല വിശദികരിച്ചു.