ഭൂപതിവ് നിയമ ഭേദഗതി; സത്യവാങ്മൂലമില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭൂപതിവ് നിയമം സംബന്ധിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് സുപ്രീം കോടതി കേരളത്തിന് മുന്നറിയിപ്പ് നൽകി. സത്യവാങ്മൂലം സമർപ്പിക്കാൻ കേരളത്തിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.

ഭൂപതിവ് നിയമപ്രകാരം അനുവദിച്ച പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് രണ്ടാഴ്ച മുമ്പ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രധാന പ്രഖ്യാപനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ സത്യവാങ്മൂലമായി നിലപാട് സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഈ നിർദ്ദേശം ഇതുവരെ പാലിക്കാത്തതിനാലാണ് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് സുപ്രീം കോടതി അറിയിച്ചത്.

സത്യവാങ്മൂലം സമർപ്പിക്കുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം ഇന്നലെയാണ് ലഭിച്ചതെന്ന് സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശി കോടതിയെ അറിയിച്ചു. ഉടൻ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, കൃഷിഭൂമി ഒഴികെയുള്ള പട്ടയഭൂമികൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ വാക്കാൽ കോടതിയെ അറിയിച്ചിരുന്നു.