‘മിഷൻ 35’ ലക്ഷ്യമാക്കി അമിത് ഷാ വീണ്ടും ബിഹാറിലേക്ക്

പട്ന: രണ്ടാഴ്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ബീഹാർ സന്ദർശനത്തിനെത്തുന്നു. ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ ജന്മനാടായ സാരൻ സീതാബ് ദിയാര അമിത് ഷാ സന്ദർശിക്കും.

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ജയപ്രകാശ് നാരായണന്റെ ശിഷ്യരായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നേതൃത്വം നൽകുന്ന മഹാസഖ്യത്തിന്റെ അഴിമതി തുറന്നുകാട്ടാനുള്ള പ്രചാരണത്തിന് അമിത് ഷാ തുടക്കമിടും. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായ ലാലുവും നിതീഷും കോൺഗ്രസുമായി കൈകോർക്കുന്നതിന്റെ വിരോധാഭാസവും അമിത് ഷാ വിഷയമാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ മാസാവസാനം അമിത് ഷാ ബിഹാറിലെ സീമാഞ്ചൽ പ്രദേശത്ത് രണ്ട് ദിവസം സന്ദർശനം നടത്തിയിരുന്നു. അമിത് ഷാ ന്യൂനപക്ഷ പ്രദേശങ്ങൾ സന്ദർശിച്ചത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് ആർജെഡി, ജെഡിയു നേതാക്കൾ ആരോപിച്ചു. ബീഹാറിൽ മഹാസഖ്യ സർക്കാർ രൂപീകരിച്ചതിന് ശേഷം ബിജെപി നേരിടുന്ന വെല്ലുവിളി കണക്കിലെടുത്താണ് അമിത് ഷായുടെ തുടർസന്ദർശനങ്ങൾ.