മൊറോക്കോയ്ക്കെതിരായ മത്സരത്തിനിടെ റൊണാള്‍ഡോയെ ആക്രമിക്കാന്‍ ശ്രമം; ആരാധകനെ പുറത്താക്കി

ദോഹ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് നേടുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാതെ പടിയിറങ്ങുകയാണ്. മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തോറ്റാണ് പോർച്ചുഗൽ ടൂർണമെന്‍റിൽ നിന്ന് പുറത്തായത്.

മത്സരത്തിന് ശേഷം കണ്ണീരോടെ കളം വിടുന്ന റൊണാൾഡോയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ മൊറോക്കോയ്ക്കെതിരായ മത്സരത്തിനിടെ റൊണാൾഡോയ്ക്ക് നേരെ ആക്രമണമുണ്ടായി. മത്സരം കാണാനെത്തിയ ആരാധകനാണ് റൊണാൾഡോയെ ആക്രമിച്ചത്.

പകരക്കാരുടെ ബെഞ്ചിലിരുന്ന റൊണാൾഡോ ഗ്രൗണ്ടിലൂടെ നടക്കുന്നതിനിടെ ആരാധകരിൽ ഒരാൾ താരത്തിൻ്റെ ദേഹത്ത് വെള്ളം ഒഴിക്കാനും വാട്ടർ ബോട്ടിൽ എറിയാനും ശ്രമിച്ചു. ഇത് കണ്ട അധികൃതർ ഉടൻ തന്നെ ഇയാളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. മത്സരം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിന്‍റെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായത്. റൊണാൾഡോയെ ആക്രമിക്കാൻ ശ്രമിച്ച ആരാധകനെ പുറത്താക്കിയ സെക്യൂരിറ്റി ജീവനക്കാരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.