തിരക്കിൽ തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവം; ശബരിമല ദർശന സമയം നീട്ടാമോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രത്യേക സിറ്റിംഗ് നടത്തി കേരള ഹൈക്കോടതി. മരക്കൂട്ടത്തെ അപകടത്തിൽ സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. ശബരിമല ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യം അറിയിക്കാമെന്നായിരുന്നു ദേവസ്വം ബോർഡിന്‍റെ മറുപടി.

നിലവിൽ 18 മണിക്കൂറാണ് ശബരിമലയിൽ ദർശന സമയം. തീർത്ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം അടുക്കുന്നതിനാലാണ് ദർശന സമയം വർദ്ധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഒരു മണിക്കൂറിൽ പരമാവധി 4800 തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറാൻ കഴിയുമെന്ന് ബോർഡ് അറിയിച്ചു. 

മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാൻ കളക്ടർക്ക് കോടതി നിർദ്ദേശം നൽകി. നിലയ്ക്കൽ മുതൽ ളാഹ വരെ പൊലീസ് പട്രോളിംഗ് നടത്തണം. നിലയ്ക്കലിൽ പാർക്കിംഗ് പരിധിക്കപ്പുറമുള്ള ഗതാഗതം കർശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തിൽ കോൺട്രാകർക്ക് കർശന നിർദ്ദേശങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.