അപമര്യാദയായി പെരുമാറിയ സംഭവം; ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ താരത്തോട് ആവശ്യപ്പെടും. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രമോഷൻ ചിത്രീകരണത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമപ്രവർത്തകയുടെ പരാതി. ഈ പരാതിയിൽ നടനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും.ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തിൽ പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തയ്യാറെടുക്കുന്നത്. പരാതിയിൽ പറയുന്നതുപോലെ ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ ഇതിന്‍റെ പേരിൽ തന്‍റെ സിനിമയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ ആരോപിച്ചു.