അജ്ഞാതന്‍ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രതികരണവുമായി കോഹ്ലി

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകയറി ദൃശ്യങ്ങള്‍ പകര്‍ത്തി അജ്ഞാതൻ. അജ്ഞാതനായ ഒരാൾ ഹോട്ടൽ മുറിയിൽ കയറി വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്താണ് കോഹ്ലി സ്വകാര്യതാ ലംഘനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ പെർത്തിലെ ഹോട്ടൽ മുറിയിൽ കോഹ്ലി ഇല്ലാതിരുന്ന സമയത്താണ് വീഡിയോ പകർത്തിയതെന്നാണ് റിപ്പോർട്ട്.

“ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളെ കാണുന്നതും പരിചയപ്പെടുന്നതും അതിയായ സന്തോഷമുള്ള കാര്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാനത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വീഡിയോ ഭയപ്പെടുത്തുന്നതാണ്. അത് എന്റെ സ്വകാര്യതയെക്കുറിച്ച് എന്നെ അസ്വസ്ഥനാക്കുന്നു. എന്റെ സ്വന്തം ഹോട്ടൽ മുറിയിൽ എനിക്ക് സ്വകാര്യതയില്ലെങ്കിൽ, എന്റെ സ്വകാര്യ ഇടം മറ്റെവിടെയാണ് എനിക്ക് പ്രതീക്ഷിക്കാൻ കഴിയുക. ഇത്തരത്തിലുള്ള ഭ്രാന്തമായ ആരാധനയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക. വിനോദത്തിനുള്ള ഒരു മാർഗമായി ഒരു വ്യക്തിയെയും കാണരുത്,” വീഡിയോ പങ്കുവച്ചുകൊണ്ട് കോഹ്ലി കുറിച്ചു.