ബ്രാഡ് പിറ്റ് മക്കളെ ഉൾപ്പെടെ ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ആഞ്ജലീന ജോളി

മുൻ ഭർത്താവ് ബ്രാഡ് പിറ്റ് തന്നെയും മക്കളെയും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ആഞ്ജലീന ജോളി. മക്കളിൽ ഒരാളെ ശ്വാസം മുട്ടിക്കുകയും മറ്റൊരാളുടെ മുഖത്ത് അടിക്കുകയും ചെയ്ത ശേഷം ബ്രാഡ് പിറ്റ് ആഞ്ജലീന ജോളിയെ ശാരീരികമായി ഉപദ്രവിക്കുകയും ദേഹത്ത് ബിയര്‍ ഒഴിക്കുകയും ചെയ്തുവെന്ന് താരത്തിന്‍റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

ഇരുവരുടെയും ഉടമസ്ഥതയിലുള്ള വൈനറിയുടെ വിൽപ്പനാവകാശം സംബന്ധിച്ച് കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജോളിയുടെ വെളിപ്പെടുത്തൽ. ഈ കാര്യങ്ങൾ കോടതിക്ക് പുറത്ത് വെളിപ്പെടുത്തരുതെന്ന് ധാരണയുള്ളതിനാൽ ഇതിനെക്കുറിച്ച് നേരത്തെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അഭിഭാഷകർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയും കുട്ടികളുമായി ഫ്രാൻസിൽ നിന്ന് കാലിഫോർണിയയിലേക്ക് പോകുമ്പോഴാണ് സംഭവം. വിമാനത്തിന്‍റെ അധികാര പരിധിയിലുള്ള ഫെഡറലുകൾ ഇക്കാര്യം അന്വേഷിച്ചിരുന്നുവെങ്കിലും ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചതായി കോടതിയെ അറിയിച്ചു. വിമാനയാത്രക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം ആഞ്ജലീന വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.

വിമാനത്തിന്‍റെ അധികാരപരിധിയിലുള്ള ഫെഡറൽ അധികാരികളാണ് സംഭവം അന്വേഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിറ്റിനെതിരെ ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് ആഞ്ജലീന ജോളിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.