ആപ്പിളിന് ഉള്‍പ്പെടെ രാജ്യത്ത് ഒരേതരം ചാര്‍ജർ കൊണ്ടുവരാൻ നീക്കം

ന്യൂഡൽഹി: ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ഒരേ തരം ചാർജർ രാജ്യത്ത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. യൂണിഫോം ചാർജർ നടപ്പാക്കുന്നത് പരിശോധിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ബിനോയ് വിശ്വത്തെ അറിയിച്ചു.

ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങൾ, വാണിജ്യ സംഘടനകൾ, ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുടെ പ്രതിനിധികളാണ് സമിതിയിലുള്ളത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്ബി ടൈപ്പ് സി ചാർജർ യൂറോപ്യൻ യൂണിയൻ നിർബന്ധമാക്കിയിട്ടുണ്ട്. 2023 ഡിസംബർ 28 നകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും 2024 ഡിസംബർ 28ന് പ്രാബല്യത്തിൽ വരുത്താനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു.