കുഴിയിൽ വീണപ്പോൾ ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച്; ടിം കുക്കിന് നന്ദി പറഞ്ഞ് 17കാരൻ

പൂനെ: സുഹൃത്തുക്കൾക്കൊപ്പം ട്രക്കിംഗിനിടെ അപകടത്തിൽ പെട്ടപ്പോൾ ആപ്പിൾ വാച്ചാണ് തന്നെ രക്ഷിച്ചതെന്ന് 17 വയസുകാരൻ. ട്രെക്കിംഗിനിടെ കുട്ടി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെടുത്താൻ ആപ്പിൾ സിഇഒ ടിം കുക്കിന് ഇ-മെയിൽ അയച്ചു. ടിം കുക്ക് മറുപടി അയക്കുകയും ചെയ്തു. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂനെ സ്വദേശിയായ സ്മിത്ത് മേത്ത തന്‍റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ലോനവാലയിൽ ട്രക്കിങ്ങിന് പോയതായിരുന്നു. തിരികെ വരുമ്പോൾ കനത്ത മഴയായിരുന്നു.

സ്മിത്ത് അബദ്ധത്തിൽ കാൽ വഴുതി 150 അടി താഴ്ചയിലേക്ക് വീണു. ഒരു മരത്തിന്‍റെ കൊമ്പിൽ തൂങ്ങിക്കിടന്നതിനാൽ വലിയ അപകടമൊന്നും ഉണ്ടായില്ല. ഒറ്റയ്ക്ക് രക്ഷപ്പെടുക അസാധ്യമാണെന്ന് മനസ്സിലാക്കിയ സ്മിത്ത് തന്‍റെ ആപ്പിൾ ഫോൺ ഒരു സുഹൃത്തിന്‍റെ ബാഗിലുണ്ടെന്ന് ഓർത്തു. ഭാഗ്യവശാൽ, കൈയിൽ കെട്ടിയ ആപ്പിൾ വാച്ചിൽ അപ്പോഴും നെറ്റ്‌വർക്ക് കണക്ഷൻ ഉണ്ടായിരുന്നു. തുടർന്ന് മാതാപിതാക്കളെയും സുഹൃത്തുക്കളെയും വാച്ച് മുഖേന വിവരമറിയിച്ചു. പിന്നീട് സുഹൃത്തും മറ്റുള്ളവരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.

ആപ്പിൾ വാച്ചിന് നന്ദി പറഞ്ഞാണ് കുട്ടി ടിം കുക്കിന് മെയിൽ അയച്ചത്. കാലിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സ്മിത്തിനെ പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ഓഗസ്റ്റ് 7ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.