കാലിക്കറ്റ് സർവകലാശാല നിയമനം; ഒന്നരവർഷമായിട്ടും ദലിത് ഉദ്യോഗാർത്ഥിയുടെ പരാതിയിൽ നടപടിയില്ല

കാലിക്കറ്റ് സർവകലാശാല നിയമനത്തിൽ ദളിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നര വർഷം കഴിഞ്ഞിട്ടും നടപടിയില്ല. നൽകിയ പരാതിക്ക് മറുപടി പോലും ലഭിച്ചില്ലെന്നു മാത്രമല്ല സർവകലാശാല നിയമനങ്ങളിൽ കർശന നടപടി സ്വീകരിക്കുന്ന ഗവർണർ ഇതുവരെ തന്റെ പരാതിയിൽ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഉദ്യോഗാർത്ഥിയായ ആൻസി ഭായ് പറഞ്ഞു. മുൻ വർഷങ്ങളിലെ നിയമനങ്ങൾ അന്വേഷിക്കുമ്പോൾ തന്‍റെ പരാതിയിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥി.

2021ൽ സർവകാലാശാലയിലെ കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗത്തിൽ നടന്ന അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിനെതിരെയാണ് അഭിമുഖത്തിൽ പങ്കെടുത്ത ആൻസി ഭായ് പരാതി നൽകിയത്. നിയമനം ലഭിച്ചയാളുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെളിവുസഹിതം മുഖ്യമന്ത്രിക്കും, ഗവർണർക്കും, വിസിക്കും പരാതി നൽകിയിരുന്നു.

ചാൻസലർ കൂടിയായ ഗവർണറിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരാതി കൊടുത്തത്. എന്നാൽ പരാതിക്കു ശേഷം റിമൈൻഡറും അയച്ചിട്ടും മറുപടി പോലും ലഭിച്ചിട്ടില്ല.