കണ്ണൂർ സർവകലാശാല നിയമനം; ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോ. പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വർഗീസ്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. പ്രിയയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നിയമനം പുനഃപരിശോധിക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർച്ചയായ രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കേസിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

പ്രിയ വർഗീസിന് അസോ. പ്രൊഫസറാകാൻ മതിയായ യോഗ്യത​യില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ഉത്തരവിട്ടു. എൻ.എസ്.എസ് കോ-ഓർഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്റ്റുഡന്റ് സർവീസ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർ പദവി അധ്യാപന പദവിയല്ല. അസി. പ്രൊഫസർ തസ്തികയിൽ മതിയായ കാലം പ്രിയ പ്രവർത്തിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി.