കെടിയു വിസി നിയമനം; സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഡോ.സിസ തോമസിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകിയ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസിന് നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കെ.ടി.യു വി.സിയുടെ നിയമനം റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടത്.

നിയമനം ഇപ്പോൾ സ്റ്റേ ചെയ്താൽ സാങ്കേതിക സർവ്വകലാശാലയിൽ വി.സി ഇല്ലാതാകും. അതിനാൽ ഇപ്പോൾ ഒരു തീരുമാനം എടുക്കാൻ കഴിയില്ല. ആവശ്യമെങ്കിൽ വെള്ളിയാഴ്ച കേസ് പരിഗണിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ഗവർണർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് നൽകും. യുജിസിയെ കേസിൽ കക്ഷി ചേർത്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടറായ സിസ തോമസ് ആണ് നിലവിൽ കെടിയുവിന്‍റെ താൽക്കാലിക വിസി.