സിസാ തോമസിന്റെ നിയമനം: ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നിയമനം നടത്തിയ രേഖകൾ കോടതി വിളിച്ചുവരുത്തണം. സ്വന്തം ഇഷ്ടപ്രകാരം താൽക്കാലിക വി.സിയെ നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർ ഹർജിയിൽ പറയുന്നു.

ചാൻസലർ എന്ന നിലയിൽ ഗവർണറെ എതിർകക്ഷിയാക്കിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നൽകാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി തയ്യാറാകാത്തതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി സി. അജയനാണ് കോടതിയിൽ ഹർജി നൽകിയത്.

അതേസമയം, കേരള സർവകലാശാല വി.സി നിയമനം വൈകിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗവും ഹൈക്കോടതിയിൽ ഹർജി നൽകി. കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് സെർച്ച് കമ്മിറ്റിയുടെ പ്രതിനിധിയെ തീരുമാനിക്കാൻ നിർദ്ദേശം നൽകുകയോ ഗവർണർ നിയോഗിച്ച രണ്ടംഗ സമിതിയെ തുടർ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുകയോ ചെയ്യണമെന്നും വി.സി നിയമനം വൈകിപ്പിക്കാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സെനറ്റ് അംഗം എസ്.ജയറാം ആണ് ഹർജി നൽകിയത്.