വിസി നിയമനം; പ്രഫസര്‍മാരുടെ പട്ടിക ചോദിച്ച് കത്തയച്ച് ഗവർണർ

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വി.സിമാർക്ക് ഗവർണർ കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 15 അംഗങ്ങളെ പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.

കേരള വിസിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കാനിരിക്കെയാണ് പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണറുടെ കത്ത്. 10 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരെ വി.സിമാരായി നിയമിക്കാം. പട്ടിക ഉടൻ നൽകണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. വി.സിയുടെ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ, താല്‍ക്കാലിക ചുമതല സാധാരണയായി മറ്റ് വി.സിമാർക്കാണ് നൽകുക. ഇതിന് വിപരീതമായി പുതിയ വിസിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവർണർ മുന്നോട്ട് പോവുകയാണ്.

സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർ അന്ത്യശാസനം നൽകിയതിനെ തുടർന്ന് സെനറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികയാത്തതിനാല്‍ യോഗം നടന്നില്ല. യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ പുറത്താക്കി. വിട്ടുവീഴ്ച വേണ്ടെന്നും കർശന നടപടി സ്വീകരിക്കണമെന്നുമാണ് രാജ്ഭവന്‍റെ തീരുമാനം.