വി സി നിയമനം; സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി ആവശ്യമില്ലെന്ന് കോടതി

കൊച്ചി: സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന സിംഗിൾ ബെഞ്ചിന്‍റെ നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവിലെ 144, 145 പാരഗ്രാഫുകളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സിംഗിൾ ബെഞ്ചിന്‍റെ നിർദ്ദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് യുജിസി ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. ഇതോടെ സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ചിന്‍റെ നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.