വിസി നിയമനം; ഗവർണർക്ക് നൽകിയത് ഉന്നതരുടെ ഭാര്യമാരുടെ പേരുകൾ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല വി.സിക്ക് പകരം നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടപ്പോൾ സർവകലാശാല ഗവർണർക്ക് നൽകിയത് പ്രമുഖ വ്യക്തികളുടെ ഭാര്യമാരുടെ പേരുകൾ.

രണ്ട് പ്രൊഫസർമാരുടെ പേരുകൾ ആണ് രാജ്ഭവന് കൈമാറിയത്. സർവകലാശാലയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരാണ് ഇവർ. ഇത് മനസ്സിലാക്കിയതോടെ ഗവർണർ കൂടുതൽ പ്രൊഫസർമാരുടെ പേരുകൾ നൽകാൻ നിർദ്ദേശിച്ചു.

അതേസമയം, ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഉടൻ തന്നെ പുറത്താക്കരുതെന്നും സുപ്രീം കോടതിയെ സമീപിക്കാൻ സമയം നൽകണമെന്നും അഭ്യർത്ഥിച്ച് ഡോ.കെ.റിജി ജോൺ ഗവർണറെ സമീപിച്ചു. സംഭവത്തിൽ രാജ്ഭവൻ നിയമോപദേശം തേടിയതായാണ് വിവരം. എന്നാൽ വിധി ഉടൻ നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നതാണ് ഗവർണർക്ക് മുന്നിലുള്ള വെല്ലുവിളി.