3300 വർഷങ്ങൾ പഴക്കമുള്ള ​ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ

3300 വർഷങ്ങൾക്ക് മുമ്പുള്ള അസാധാരണ ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ. ടെൽ അവീവിന് തെക്ക് ഒരു ബീച്ചിൽ നിന്ന് അധികം അകലെയല്ലാതെയാണ് ഇത് കണ്ടെത്തിയത്. പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തി. ഗവേഷകരുടെ അഭിപ്രായത്തിൽ, 19 -ാം നൂറ്റാണ്ടിൽ റാംസെസ് രണ്ടാമൻ ഭരിച്ചിരുന്ന കാലത്തേതാണ് ഈ ഗുഹ. 1279 ബിസി മുതൽ 1213 ബിസി വരെ റാംസെസ് രണ്ടാമൻ ഈജിപ്ത് ഭരിച്ചു. ഈ ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെ സുഡാൻ മുതൽ സിറിയ വരെയുള്ള പ്രദേശം അക്കാലത്ത് ഈജിപ്തിന്‍റെ നിയന്ത്രണത്തിലായിരുന്നു.

പൽമാഹിം ബീച്ച് ദേശീയോദ്യാനത്തിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളാണ് അപ്രതീക്ഷിതമായി ഗുഹ കണ്ടെത്തിയത്. ഐ.എ.എ.യുടെ പുരാവസ്തു ഗവേഷകരെ പിന്നീട് സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചു. സംഘം ഗോവണി ഇറങ്ങി ഗുഹയിലേക്ക് പോയി. അകത്തെ വസ്തുക്കൾ നന്നായി സംരക്ഷിച്ച രീതിയിലായിരുന്നു. ശവസംസ്കാരത്തിനുള്ള പുരാവസ്തുക്കൾ, സെറാമിക്, വെങ്കല പാത്രങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. മരണാനന്തരജീവിതത്തിന് മരിച്ചവരെ ഈ പാത്രങ്ങൾ സഹായിക്കും എന്നാണ് അവർ വിശ്വസിച്ചു പോന്നത്.

പുരാവസ്തു ഗവേഷകർ ഡസൻ കണക്കിന് പാത്രങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ചിലതിൽ ചുവന്ന ചായം പൂശിയിരുന്നു. മറ്റ് പാത്രങ്ങൾ, പാചകത്തിനുള്ള പാത്രങ്ങൾ, വസ്തുക്കൾ ശേഖരിച്ച് വയ്ക്കുന്ന ​​പാത്രങ്ങൾ, വെളിച്ചം തെളിക്കാനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഈ ​ഗുഹയിൽ നിന്നും കണ്ടെത്തി.