‘ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴരുത്’, പിണറായിയുടെ മറുപടി 

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്നും ബി.ജെ.പി പ്രവർത്തകർ പറയുന്നതിനേക്കാൾ ആർ.എസ്.എസിനെ പുകഴ്ത്തുന്നത് ഗവർണറാണെന്നും പിണറായി പറഞ്ഞു. ഇന്ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ കോട്ടയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പിണറായി രാഷ്ട്രീയ മറുപടി നൽകിയത്. പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എന്തെങ്കിലും പറയരുതെന്ന് പിണറായി തിരിച്ചടിച്ചു. ഒരു ഭരണഘടനാ പദവിയിൽ ഇരുന്ന് വളരെ തരംതാഴരുത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രതിരൂപമാകരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടുകൊടുക്കണം. ഗവർണർ സ്ഥാനത്തിരിക്കുമ്പോൾ പറയേണ്ടത് ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ അഭിപ്രായമല്ല. കമ്യൂണിസ്റ്റുകാർ കയ്യൂക്കു കൊണ്ട് കാര്യങ്ങൾ കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണമെന്നും പിണറായി അഭിപ്രായപ്പെട്ടു. തങ്ങളാണ് സ്വാതന്ത്ര്യ സമരത്തിനെതിരെ പോരാടിയതെന്ന് സ്ഥാപിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഈ ആർഎസ്എസിനെയാണ് ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ഗവർണർ പുകഴ്ത്തി പറയുന്നത്, പിണറായി പറഞ്ഞു.