കിളികൊല്ലൂര്‍ വിഷയത്തില്‍ സൈന്യം ഇടപെടുന്നു

തിരുവനന്തപുരം: കിളികൊല്ലൂരിലെ സൈനികനായ വിഷ്ണുവിനെ തീവ്രവാദികൾ പോലും ചെയ്യാത്ത രീതിയിലാണ് പോലീസ് മർദ്ദിച്ചതെന്ന് റിട്ടയേർഡ് ആർമി കേണൽ എസ് ഡിന്നി. “ചില ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഇന്നലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ വിഷ്ണുവിനെ ആദ്യം മർദ്ദിച്ചത് പൊലീസുകാരനാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു കുറ്റവും ചെയ്യാത്ത ഒരാളെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ടാണ് അകത്തേക്ക് കൊണ്ടുവരുന്നത്. ഇങ്ങനെ ചെയ്താല്‍ ആരായാലും പ്രതികരിച്ച് പോകും” കേണൽ ഡിന്നി പറഞ്ഞു.

ഒരു സൈനികനെ അറസ്റ്റ് ചെയ്യുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ, 24 മണിക്കൂറിനുള്ളിൽ അടുത്തുള്ള സൈനിക സ്റ്റേഷനെ അറിയിക്കണം. എന്നാൽ പോലീസ് അത് ചെയ്തില്ല. പാങ്ങോട്ട് മിലിട്ടറി സ്റ്റേഷനിൽ പിന്നീട് വിവരം അറിയിക്കുകയായിരുന്നു. വ്യാജ എം.ഡി.എം.എ കേസ് ഉണ്ടാക്കാൻ പൊലീസ് ശ്രമിച്ചത് തുടക്കത്തിലെ പാളിയതുകൊണ്ടാണ് എന്നും കേണൽ ഡിന്നി ആരോപിച്ചു. ഒരു സൈനികനെ അറസ്റ്റ് ചെയ്യണമെങ്കിൽ സൈനിക ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണെന്നും കേണൽ പറഞ്ഞു. “വിഷ്ണുവിന്‍റെ സഹോദരൻ വിഘ്നേഷ് ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അതുകൊണ്ടാണ് ഈ പ്രശ്നം ഇത്രയധികം ആളുകളിലേക്ക് എത്തിയത്,” കേണൽ പറഞ്ഞു. 

പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥർ വിഷ്ണുവിന്‍റെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പോലീസിൽ നിന്ന് ഉണ്ടായ അക്രമത്തിന്‍റെ വിശദാംശങ്ങളും കള്ളക്കേസിന്‍റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും അന്വേഷിച്ചത്. ഓഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും വളരെ വൈകിയാണ് പൊലീസ് സൈനിക ക്യാമ്പിൽ അറിയിച്ചത്. ഒരു സൈനികൻ അവധിയിലാണെങ്കിൽ പോലും, സൈന്യം അയാൾ ഡ്യൂട്ടിയിലാണെന്നാണ് കണക്കാക്കുന്നത്. ഒരു സൈനികൻ ഏതെങ്കിലും കേസിൽ പ്രതിയായാൽ, അടുത്തുള്ള റെജിമെന്‍റിനെ അറിയിക്കുന്നതാണ് നിയമം. തുടർന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുന്നതാണ് രീതി.