ആര്യ രാജേന്ദ്രനും ആനാവൂര്‍ നാഗപ്പനും വിജിലന്‍സിന് മൊഴി നൽകി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ആനാവൂർ നാഗപ്പൻ വിജിലൻസ് ഓഫീസിലെത്തി മൊഴി നൽകി. മേയറുടെ മൊഴി അവരുടെ വീട്ടിൽ രേഖപ്പെടുത്തി. കത്ത് വിവാദത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1നാണ് അന്വേഷണ ചുമതല. എസ്.പി കെ.ഇ. ബൈജുവാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതിൽ ആശയക്കുഴപ്പമുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ടെന്ന് ആനാവൂർ പറഞ്ഞു. എന്നാൽ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കത്ത് വിവാദം നിലവിൽ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷിക്കുകയാണ്. കത്തിന്‍റെ ആധികാരികത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കത്ത് വ്യാജമാണെന്നായിരുന്നു മേയറുടെ മൊഴി. നേരത്തെ തയ്യാറാക്കിയ രേഖയിൽ നിന്നുള്ള ഫോട്ടോകോപ്പിയായാണ് ഒപ്പ് ഉപയോഗിച്ചതെന്ന് മേയർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം, കത്തുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുന്നുണ്ട്.