‘കടുവയിലെ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല’

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രമായ കടുവയിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സംഭാഷണം വിവാദമായതോടെ സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജും ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ മനോജ് വെള്ളനാട്.

‘ഭിന്നശേഷി കാര്യത്തിൽ ഷാജി കൈലാസും പൃഥ്വിരാജും ചെയ്ത തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞത് അഭിനന്ദനാർഹമാണെന്നും എന്നാൽ ആ ഡയലോഗ് സിനിമയിൽ ഉള്ളിടത്തോളം കാലം, ആ തെറ്റ് തിരുത്തപ്പെടില്ല,” മനോജ് കൂട്ടിച്ചേർത്തു. ക്ഷമാപണം നടത്തുന്നതിനു പകരം സംഭാഷണം നിശബ്ദമാക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിരുന്നെങ്കിൽ അത് കൂടുതൽ ആത്മാർത്ഥമായ ഒരു പ്രവർത്തനമായേനെയെന്നും അദ്ദേഹം പറഞ്ഞു.