ആശ്രമം കത്തിച്ച കേസ്; സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസെന്ന് സന്ദീപാനന്ദ ഗിരി 

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രധാന സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിരിക്കാമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. സഹോദരൻ പ്രകാശാണ് ആശ്രമത്തിന് തീയിട്ടതെന്ന മൊഴി സാക്ഷിയായ പ്രശാന്ത് കോടതിയിൽ തിരുത്തി. ക്രൈംബ്രാഞ്ചിന്‍റെ സമ്മർദ്ദത്തെ തുടർന്നാണ് മൊഴി നൽകിയതെന്ന് സാക്ഷിയായ പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി നൽകി.

ക്രൈംബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം പ്രശാന്ത് കഴിഞ്ഞയാഴ്ച തിരുവനന്തപുരം അഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി തിരുത്തിയ പ്രശാന്ത് സഹോദരന്‍റെ പേര് പരാമർശിച്ചതിന് പിന്നിൽ ക്രൈംബ്രാഞ്ചിന്‍റെ സമ്മർദ്ദമാണെന്ന് രഹസ്യമൊഴി നൽകി. ഇതോടെ 4 വർഷത്തിന് ശേഷം പ്രതികളെ തിരിച്ചറിഞ്ഞത് നേട്ടമായി ഉയർത്തിക്കാട്ടിയ ക്രൈംബ്രാഞ്ച് കുഴഞ്ഞു.

ആർ.എസ്.എസ് പ്രവർത്തകനും കുണ്ടമൺകടവ് സ്വദേശി പ്രശാന്തിന്‍റെ സഹോദരനുമായ പ്രകാശ് ഈ വർഷം ജനുവരി മൂന്നിനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുമ്പ് സഹോദരൻ വെളിപ്പെടുത്തിയെന്ന നിലയിലായിരുന്നു പ്രശാന്തിന്‍റെ വെളിപ്പെടുത്തൽ. മരിച്ചയാളെ പ്രതിയാക്കിയതിന് സർക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.