ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആശ്രമം കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി. കേസിന്‍റെ അന്വേഷണം അവസാനിപ്പിക്കാൻ പോകുകയാണെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു. മൂന്നര വർഷം നീണ്ട അന്വേഷണം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നല്ലാതെ മറ്റൊരു തെളിവുമില്ല. ഈ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ക്രൈംബ്രാഞ്ച് സംഘം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും അന്വേഷണം അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.